TDS ഉം ഇന്‍കംടാക്സും - സ്ഥാപനമേലധികാരികള്‍ അറിഞ്ഞിരിക്കേണ്ടത്

TDS ഉം ഇന്‍കംടാക്സും - സ്ഥാപനമേലധികാരികള്‍ അറിഞ്ഞിരിക്കേണ്ടത്


Ignorance of law is no excuse എന്ന തത്വം ഏവരും കേട്ടിട്ടുണ്ടാകുമല്ലോ. നിയമത്തെക്കുറിച്ചുള്ള അജ്ഞത ഒരിക്കലും ശിക്ഷ ഒഴിവാക്കാന്‍ കാരണമാകുന്നില്ലെന്ന് ഇക്കാര്യം മലയാളത്തിലും നമ്മള്‍ കേട്ടിട്ടുണ്ടാകും. എന്തായാലും ഓരോ സ്ഥാപനമേലധികാരിയും അറിഞ്ഞിരിക്കേണ്ട ഒരു വസ്തുതയെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. തങ്ങളുടെ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ നിന്നും വരുമാന നികുതി (Income Tax) പിടിച്ചതിനു ശേഷം മാത്രമേ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍ (Drawing and Disbursing Officer - DDO) ശമ്പളം നല്കാവൂ എന്നാണ് നിയമം. ശമ്പളത്തില്‍ നിന്നുള്ള ഏതൊരു ഡിഡക്ഷനേയും (പി.എഫ്, മുതലായവ) പോലെ തന്നെയാണ് നികുതിയും ഡിഡക്ഷനായി കാണിക്കേണ്ടത്. ഇങ്ങനെ സ്രോതസ്സില്‍ നിന്നും പിടിക്കുന്ന നികുതിയെ Tax Deducted at Source (TDS) എന്ന് പറയുന്നു. DDOമാര്‍ TDSമായി ബന്ധപ്പെട്ട വിവരങ്ങള്‍ 4 കാലഘട്ടങ്ങളിലായി പ്രത്യേക ഏജന്‍സികള്‍ മുഖേന Online ആയി സമര്‍പ്പിക്കുകയും (Quarterly Returns) വേണം. നമ്മുടെ ബഹുഭൂരിപക്ഷം വരുന്ന വിദ്യാലയങ്ങളും ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നു മാത്രമാണ് ഇങ്ങനെ TDS പിടിക്കുന്നത് (അപ്പങ്ങളെല്ലാം ഒന്നിച്ചു ചുട്ടു എന്ന് പറയുംപോലെ). ചിലരാകട്ടെ ഒരു പടികൂടി കടന്ന് മാസം തോറും TDS പിടിക്കാറുണ്ടെങ്കിലും ഇതിന്റെ കണക്കുകള്‍ 4 ഘട്ടങ്ങളിലായി (4 Quarters) ഇന്‍കം ടാക്‌സ് വകുപ്പിന് നല്‍കാറില്ല. ഏറെ ഗൌരവകരമായ ഈ വിഷയത്തെക്കുറിച്ച് രസകരമായ ഒരു കഥയുടെ അകമ്പടിയോടെ  ബാബു വടക്കുഞ്ചേരി, രാമചന്ദ്രന്‍ എന്നീ അധ്യാപകര്‍ ചേര്‍ന്ന് തയ്യാറാക്കിയ ടി.ഡി.എസിനെക്കുറിച്ചുള്ള സമ്പൂര്‍ണലേഖനമാണ് ഇതോടൊപ്പം നല്‍കിയിരിക്കുന്നത്.
മേലധികാരികള്‍ ഇന്‍കംടാക്‌സ് നിയമങ്ങള്‍ കാറ്റില്‍ പറത്തുന്നുവോ.... ?

അപ്പങ്ങള്‍ ഒന്നിച്ചു ചുട്ടാല്‍ പുലിവാലാകുമോ .... ?

 'സംഗതി ഇതുകൊണ്ടോന്നും അടങ്ങണ കേസല്ല ടീച്ചറേ ......'

ലോനപ്പന്‍ നായര് ഇന്ന് നല്ല മൂഡിലാ, HMന് എന്തെങ്കിലും പണി കിട്ടുന്ന കേസുകെട്ടുണ്ടെങ്കില്‍ മാഷ് അങ്ങനെയാ, ആള് അന്ന് നേരത്തേ എത്തും, നല്ല ഉഷാറിലും ആയിരിക്കും.

 'ഒന്ന് തെളിച്ച് പറ എന്റെ നായരേ. എന്തെങ്കിലും ഗൗരവോള്ള കുന്താണെങ്കീ വാലും, തുമ്പും ഇല്ലാണ്ടേ ഇയ്യാള് പറയൂ'. ദാക്ഷായണി ടീച്ചര്‍ പരിഭവം പറഞ്ഞു.

 'ഇന്‍കം ടാക്‌സിന്റെ കണക്കിനീം കൊടുക്കണത്രേ... മൂന്നു മാസം കൂടുമ്പോഴൊക്കെ വഴിപാട് നടത്തണന്നാ പറേണ കേട്ടേ ... ഇല്ലെങ്കില് HMന്റെ തറവാട് വിറ്റാലും ഫൈന്‍ അടച്ച് തീരില്ല്യാന്ന് '

ഫൈനിന്റെ കാര്യം പറഞ്ഞാ ടീച്ചറുടെ BP കേറൂന്ന് മാഷ്‌ന് പണ്ടേ അറിയാം. സംഗതി ഏറ്റു. ദാക്ഷായണി ടീച്ചര്‍ കസേര വലിച്ചിട്ട് മാഷ്‌ടെ അടുത്തിരിന്നു.

'എന്റെ മാഷേ-അപ്പ മാര്‍ച്ചില് തലകുത്തി നിന്ന് ഒരു കണക്ക് നമ്മള്‍ കൊടുത്തതല്ലേ. അമ്മായി ചുട്ട അപ്പം പോലെ കിട്ട്ണ നാലു ചക്രം ശമ്പളാ... അതിന് നാഴികക്ക് നാല്പതുവട്ടം കണക്ക് കൊടുക്കണന്ന്ച്ചാ ... അല്ലാ, യൂണിയന്റെ ആള്‍ക്കാരൊക്കെ എവട്യാ കെടക്കണേ..?

'ചക്ക തലയില്‍വീണ ചാക്കോ മാഷെ'പ്പോലെ ദാക്ഷായണി ടീച്ചര്‍ തലയില്‍ കയ്യുംവെച്ച് ഇരിപ്പായി.

കാര്യങ്ങളുടെ നിജസ്ഥിതി അറിഞ്ഞാല്‍ നമ്മുടെ വിദ്യാലയങ്ങളിലെ മിക്ക HMമാരും ഈ ഇരിപ്പ് തുടരാന്‍ സാധ്യതയുണ്ട്. അതൊഴിവാക്കാനെങ്കിലും ഒരന്വേഷണമായാലോ ..?

 (പ്രധാനമായും ശമ്പളം വരുമാനം മാത്രമുള്ള ജീവനക്കാര്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളേയും, സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ മേലധികാരികളേയും മാത്രം ഉദ്ദേശിച്ചുള്ളതാണ് ഈ കുറിപ്പ്)

എന്താണ് TDS ?
തങ്ങളുടെ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തില്‍ നിന്നും വരുമാന നികുതി (Income Tax) പിടിച്ചതിനു ശേഷം മാത്രമേ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍ (Drawing and Disbursing Officer - DDO) ശമ്പളം നല്കാവൂ എന്നാണ് നിയമം. ശമ്പളത്തില്‍ നിന്നുള്ള ഏതൊരു ഡിഡക്ഷനേയും (പി.എഫ്, മുതലായവ) പോലെ തന്നെയാണ് നികുതിയും ഡിഡക്ഷനായി കാണിക്കേണ്ടത്. ഇങ്ങനെ സ്രോതസ്സില്‍ നിന്നും പിടിക്കുന്ന നികുതിയെ Tax Deducted at Source (TDS) എന്ന് പറയുന്നു. DDOമാര്‍ TDSമായി ബന്ധപ്പെട്ട വിവരങ്ങള്‍ 4 കാലഘട്ടങ്ങളിലായി പ്രത്യേക ഏജന്‍സികള്‍ മുഖേന Online ആയി സമര്‍പ്പിക്കുകയും (Quarterly Returns) വേണം. നമ്മുടെ ബഹുഭൂരിപക്ഷം വരുന്ന വിദ്യാലയങ്ങളും ഫെബ്രുവരി മാസത്തെ ശമ്പളത്തില്‍ നിന്നു മാത്രമാണ് ഇങ്ങനെ TDS പിടിക്കുന്നത് (അപ്പങ്ങളെല്ലാം ഒന്നിച്ചു ചുട്ടു എന്ന് പറയുംപോലെ). ചിലരാകട്ടെ ഒരു പടികൂടി കടന്ന് മാസം തോറും TDS പിടിക്കാറുണ്ടെങ്കിലും ഇതിന്റെ കണക്കുകള്‍ 4 ഘട്ടങ്ങളിലായി (4 Quarters) ഇന്‍കം ടാക്‌സ് വകുപ്പിന് നല്‍കാറില്ല. “സ്റ്റാഫ് റൂമീന്നങ്ങ്ട് പുറപ്പെട്ടു ... ന്നാ ക്ലാസ്സ് റൂമിലങ്ങ്ട് എത്തീല്യാ” .. എന്നതാണ് ഇക്കൂട്ടരുടെ സ്ഥിതി. ഏതായാലും പിഴ ചുമത്താവുന്ന ലംഘനമാണ് രണ്ടിടത്തുമുള്ളത്. ഒരു DDOചെയ്യേണ്ട നടപടിക്രമങ്ങള്‍ ഇങ്ങനെ ചുരുക്കാം (വിശദമായി ചുവടെ വിവരിക്കുന്നുണ്ട്)

  1.  എല്ലാ ജീവനക്കാരോടും PAN CARD എടുക്കുവാന്‍ ആവശ്യപ്പെടുക. 
  2.  സ്ഥാപനത്തിന് ഒരു TAN (Tax Deduction Account Number) ഉണ്ടെന്ന് ഉറപ്പാക്കുക.
  3.  സാമ്പത്തിക വര്‍ഷാംരംഭത്തില്‍ തന്നെ എല്ലാ ജീവനക്കാരോടും പ്രതീക്ഷിക്കുന്ന ശമ്പള-നികുതി സ്റ്റേറ്റ്‌മെന്റ് (Anticipated Income Tax Statement) തയ്യാറാക്കി നല്കുവാന്‍ ആവശ്യപ്പെടുക 
  4. Anticipated Income Tax Statement പ്രകാരം നികുതി ബാധ്യതയുള്ള ഓരോ ജീവനക്കാരന്റേയും നികുതി എല്ലാ മാസവും ശമ്പള ബില്ലില്‍ ഉള്‍പ്പെടുത്തി, ബാക്കി ശമ്പളം മാത്രം നല്‍കുക. 
  5. ശമ്പള ബില്ലിനോടൊപ്പം നല്‍കുന്ന ട്രഷറി ചലാന്‍ യഥാസമയം ട്രഷറിയില്‍ നിന്നും കളക്ട് ചെയ്യുക 
  6. ഓരോ മാസത്തേയും 24G receipt നമ്പര്‍ ട്രഷറിയില്‍ നിന്നും കുറിച്ചെടുക്കുക. 
  7. ത്രൈമാസ റിട്ടേണ്‍ (TDS Quarterly Return) യഥാസമയത്ത് വര്‍ഷത്തില്‍ 4 പ്രാവശ്യം ഇന്‍കം ടാക്‌സ് വകുപ്പ് അംഗീകരിച്ച ഏജന്‍സികളിലുടെ (TIN facilitation centres) Online ആയി സമര്‍പ്പിക്കുക. 
  8. ഫെബ്രുവരി മാസത്തിലെ ശമ്പളത്തില്‍ (മാര്‍ച്ചില്‍ ലഭിക്കുന്ന ശമ്പളം) നിന്നും ഓരോ ജീവനക്കാരനും പ്രസ്തുത സാമ്പത്തിക വര്‍ഷത്തില്‍ അടക്കേണ്ടതായ നികുതി മുഴവനായും TDS ആയി പിടിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. 

കണ്ണില്‍ ചോക്കുപൊടിയിട്ട് കാത്തിരുന്നില്ലെങ്കില്‍ (അധ്യാപകരാകുമ്പോള്‍ എണ്ണയേക്കാള്‍ ഉത്തമം ചോക്കുപൊടിയാണെന്ന് തോന്നുന്നു) ഇതില്‍ ഏതെങ്കിലും നടപടിക്രമങ്ങള്‍ തെറ്റിപ്പോകാം. അതുകൊണ്ടുതന്നെ, ഏതെങ്കിലും ഉത്തരവാദിത്വപ്പെട്ട അധ്യാപകനെ (അല്ലാത്തവര്‍ ഉണ്ടാകാനിടയില്ല !) ഈ ചുമതലയേല്പിച്ച്, അദ്ദേഹത്തെ മറ്റ് പ്രത്യേക ഡ്യൂട്ടികള്‍ നല്കാതെ പ്രോത്സാഹിപ്പിച്ച് നിര്‍ത്തുന്നതാണ് കൂടുതല്‍ ഉത്തമമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇനി വിശദാംശങ്ങളിലേക്ക് കടക്കാം.

1. എല്ലാ ജീവനക്കാരോടും PAN CARD എടുക്കുവാന്‍ ആവശ്യപ്പെടുക

നികുതിവിധേയമായ വരുമാനം ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാ ജീവനക്കാരോടും PAN CARD നിര്‍ബന്ധമായും സംഘടിപ്പിക്കുവാന്‍ ആവശ്യപ്പെടണം. നാട്ടില്‍ കാണുന്ന മിക്കവാറും പണമിടപാടു സ്ഥാപനങ്ങളും, ഷെയര്‍ ഇടപാടു കേന്ദ്രങ്ങളും ഈ സേവനം നല്കുന്നുണ്ട്. നികുതി ബാധ്യതയുള്ള ഒരു ജീവനക്കാരന് PAN കാര്‍ഡ് ഇല്ലെങ്കില്‍ 20 ശതമാനം TDS ആയി പിടിച്ചതിനുശേഷമേ ശമ്പളം ലഭിക്കൂ എന്ന വകുപ്പറിയുമ്പോള്‍, ഉണര്‍ന്നേക്കാം.

2. സ്ഥാപനത്തിന് ഒരു TAN ഉണ്ടെന്ന് ഉറപ്പാക്കുക.

എല്ലാ DDOമാര്‍ക്കും Tax Deduction Account Number നിര്‍ബന്ധമാണ്. ഇത് ലഭിക്കുന്നതിന് TIN facilitation centreകള്‍ മുഖേന നിശ്ചിത ഫിസ് നല്കി അപേക്ഷിച്ചാല്‍ മതി. താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത്, ഹോംപേജില്‍ ഇടതുവശത്ത് മധ്യത്തിലായി കാണുന്ന Searchന് കീഴിലുള്ള ലിങ്കിലും ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ അടുത്തുള്ള TIN facilitation centre ഏതെന്ന് കണ്ടുപിടിക്കാം.
www.tin-nsdl.com

3. ജീവനക്കാരില്‍ നിന്നും Anticipated Income Tax Statement തയ്യാറാക്കി വാങ്ങല്‍

ഓരോ സാമ്പത്തിക വര്‍ഷത്തിന്റേയും തുടക്കത്തില്‍ (അതായത് മാര്‍ച്ച് മാസത്തെ ശമ്പളം തയ്യാറാക്കുമ്പോള്‍) തന്നെ എല്ലാ ജീവനക്കാരോടും Anticipated Tax Calculation Statement തയ്യാറാക്കി സമര്‍പ്പിക്കുവാന്‍ DDO ആവശ്യപ്പെടണം. ഇതുപ്രകാരം ഒരു ജീവനക്കാരന് നികുതി ബാധ്യത വരികയാണെങ്കില്‍, വരുന്ന ആകെ നികുതിയെ 12 കൊണ്ട് ഹരിച്ച് തുല്യ പ്രതിമാസ ഗഡുക്കളായി നികുതി പിടിക്കണം. സൗകര്യാര്‍ത്ഥം ഈ നികുതിയെ അടുത്ത 50ലേക്കോ 100ലേക്കോ റൗണ്ട് ചെയ്യാവുന്നതാണ്. 2012-13 സാമ്പത്തിക വര്‍ഷത്തേക്കുള്ള നികുതി നിരക്കുകള്‍ താഴെകാണും പ്രകാരമാണ് (സ്ത്രീകള്‍ക്ക് ഈ വര്‍ഷത്തേക്ക് വേറെ നിരക്കില്ല എന്നോര്‍ക്കുക)
ആഗസ്ത് മാസമായിട്ടും ഇത് തയ്യാറാക്കിയിട്ടില്ലെങ്കില്‍, ഉടന്‍തന്നെ ഇത് തയ്യാറാക്കുക. ചുവടെ കാണുന്ന കാര്യങ്ങള്‍ കൂടെ കണക്കിലെടുത്തുവേണം സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കേണ്ടത്.

  1. വാര്‍ഷിക ഇംക്രിമെന്റ് 
  2. ഇപ്പോള്‍ നിലവിലുള്ള ഡി.എ. നിരക്ക് (38%) തന്നെ വരും മാസങ്ങളിലും തുടരുമെന്ന് ഊഹിക്കാം. 
  3. ഡി.എ. നിരക്കില്‍ മാറ്റം വരുമ്പോഴോ, കാര്യമായ തുക അരിയര്‍ ആയി ലഭിക്കുമ്പോഴോ ഈ സേറ്റ്‌മെന്റ് റിവൈസ് ചെയ്യുക. 
  4.  പരിഷ്‌ക്കരിച്ച പുതിയ വരുമാനപ്രകാരം അടക്കേണ്ട നികുതിയില്‍ മാറ്റം കാണാം. കൂടുതലായി നല്‍കേണ്ട നികുതിക്കനുസരിച്ച് ആനുപാതികമായി മാസം തോറും പിടിക്കേണ്ട TDSല്‍ മാറ്റം വരുത്തി തുടര്‍ന്നുള്ള ശമ്പള ബില്ലിലെഴുതാം. 
Anticipated Income Tax Statement പ്രകാരം നികുതി പിടിക്കുക.

SPARK വഴി നികുതി പിടിച്ചു ശമ്പള ബില്‍ തയ്യാറാക്കുമ്പോള്‍ ഒരു സ്‌റേറ്റ്‌മെന്റ് (Statement showing deduction towards Income Tax) ലഭിക്കും. ഈ സ്റ്റേറ്റ്‌മെന്റിനൊപ്പം ട്രഷറി ചലാന്‍ കൂടി നമ്മള്‍ വേറെ ചേര്‍ക്കണം. ചലാന്‍ അടക്കേണ്ടത്  8658 - 00 - 112 എന്ന ഹെഡ്ഡ് ഓഫ് അക്കൗണ്ടിലാണ്.

5. ശമ്പള ബില്ലിനോടൊപ്പം നല്‍കുന്ന ട്രഷറി ചലാന്‍ യഥാസമയം ട്രഷറിയില്‍ നിന്നും കളക്ട് ചെയ്യുക

ട്രഷറിയില്‍ നിന്നും പലപ്പോഴും ചലാന്‍ ലഭിക്കാന്‍ ബുദ്ധമുട്ടാണ്. അതുകൊണ്ട് ശമ്പളം വാങ്ങാന്‍ ട്രഷറിയില്‍ പോകുന്ന ഉദ്യോഗസ്ഥന്‍ ഒന്നു ശ്രദ്ധിച്ചാല്‍ ഈ നമ്പര്‍ എളുപ്പം ലഭിക്കും. ട്രഷറിയില്‍ നിന്നും ലഭിക്കുന്ന POC നോക്കുക. അതില്‍ Key നമ്പര്‍ എന്ന് ടൈപ്പ് ചെയ്തിരിക്കുന്നതിന് നേരെയുള്ള നമ്പറും, തീയതിയും കുറിച്ചെടുക്കുക. ഇതായിരിക്കും ചലാന്‍ നമ്പറും തീയ്യതിയും.

6. ഓരോ മാസത്തേയും 24G receipt നമ്പര്‍ ട്രഷറിയില്‍ നിന്നും കുറിച്ചെടുക്കുക.

ട്രഷറി അധികൃതര്‍ എല്ലാ മാസവും അവരുടെ നികുതി സംബന്ധമായ കണക്കുകള്‍ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന 7 അക്ക നമ്പറാണിത്. ഇത് ഓരോ മാസത്തിനും ഓരോ നമ്പര്‍ ആയിരിക്കും. ട്രഷറിയില്‍ നിന്നും ഈ നമ്പര്‍ കിട്ടാന്‍ ആഴ്ചകളോളം കാത്തിരിക്കേണ്ടി വരാറുണ്ട്. ട്രഷറിയെ ആശ്രയിക്കാതെ തന്നെ ഇത് ഓണ്‍ലൈന്‍ ആയും ലഭ്യമാകും.

7. ത്രൈമാസ റിട്ടേണ്‍ (TDS Quarterly Return) നല്‍കല്‍

മുകളില്‍ പറഞ്ഞ 6 കാര്യങ്ങള്‍ ചെയ്താലും പ്രക്രിയ പൂര്‍ണ്ണമാകുന്നില്ല.  DDO, താന്‍ അതുവരെ പിടിച്ചതും അടച്ചതുമായ നികുതി കണക്കുകള്‍ 3 മാസങ്ങള്‍ ഇടവിട്ട് (വര്‍ഷത്തില്‍ 4 തവണകളായി) TDS Quarterly Return സമര്‍പ്പിക്കേണ്ടതായിട്ടുണ്ട്. ഇന്‍കം ടാക്‌സ് വകുപ്പ് അംഗീകരിച്ച ഏജന്‍സികള്‍ വഴി (TIN Facilitation Centres) ഓണ്‍ലൈന്‍ ആയാണ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ടത്. Q1, Q2, Q3, Q4 എന്നീ ഓമനപ്പേരുകളില്‍ ഇത് അറിയപ്പെടുന്നു. റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ മാത്രമാണ് നികുതി ശമ്പളത്തില്‍ നിന്നും പിടിച്ചെടുക്കപ്പെട്ട ജീവനക്കാരന് അവരുടെ PAN accountല്‍ നികുതിയുടെ ക്രെഡിറ്റ് ലഭിക്കൂ. റിട്ടേണ്‍ സമര്‍പ്പിക്കാതിരുന്നാല്‍ നികുതി നല്കിയ വ്യക്തി നികുതി അടച്ചിട്ടില്ലെന്ന് (പ്രത്യേകിച്ച് ടാക്‌സ് റീഫണ്ട് ഉണ്ടെങ്കില്‍) കണക്കാക്കി ഇന്‍കം ടാക്‌സ് വകുപ്പ് നോട്ടീസ് നല്കും. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം DDOക്കാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. റിട്ടണ്‍ നല്‌കേണ്ട തീയതികള്‍ താഴെ കാണുംവിധമാണ്
വലുതായി കാണാന്‍ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക


TIN Facilitation Centre കളില്‍ സമര്‍പ്പിക്കേണ്ട റിട്ടേണ്‍ എന്ന് പറഞ്ഞാല്‍ താഴെ പറയുന്ന ഫോമും, സ്റ്റേറ്റുമെന്റുമാണ്.

1. Form 27 A. ഇതിന്റെ എക്‌സല്‍ രൂപത്തിലുള്ള ഫയല്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
2. സ്റ്റേറ്റ്‌മെന്റ് (ചുവടെ കാണിച്ചിരിക്കുന്നു. മുകളില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്ത ഫയലില്‍ രണ്ടാം ഷീറ്റായി നല്‍കിയിട്ടുമുണ്ട്.)

വലുതായി കാണാന്‍ ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്യുക


ക്വാര്‍ട്ടര്‍ 4ലെ സ്റ്റേറ്റ്‌മെന്റിനൊപ്പം, ഫെബ്രുവരി മാസത്തിലെ ബില്ലിനൊപ്പം തയ്യാറാക്കിയ Tax Calculation Statement കൂടി നല്‍കുക ഏതെങ്കിലും ഒരു ക്വാര്‍ട്ടറില്‍ ടാക്‌സൊന്നും പിടിച്ചിട്ടില്ലെങ്കില്‍ ആ ക്വര്‍ട്ടറില്‍ NIL റിട്ടേണ്‍ ഫയല്‍ ചെയ്യണം. ഇതിനായി Form 27 A മാത്രം നല്കിയാല്‍ മതി. നമ്മള്‍ കൊടുക്കുന്ന വിവരം TIN facilitation centreകള്‍ ഒരു പ്രത്യേക ഫോര്‍മാറ്റിലുള്ള ഫയല്‍ ആക്കി മാറ്റി ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സെര്‍വറിലേക്ക് Upload ചെയ്യും. ഇങ്ങനെ ചെയ്യുമ്പോല്‍ ഒരു Print Out ലഭിക്കും. ഇത് ബില്ലിനൊപ്പം നമുക്ക് നല്‍കും. ഈ Print Out ഭദ്രമായി സൂക്ഷിച്ചുവെക്കണം. കൊടുത്ത കണക്കുകളില്‍ എന്തെങ്കിലും തെറ്റുകളുണ്ടെങ്കില്‍ കറക്ഷന്‍ നടത്തുന്നതിനും മറ്റും ഈ Print Out അനിവാര്യമാണ്.

 8. ഫെബ്രുവരി മാസത്തെ ശമ്പള ബില്‍ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

ഒരു സാമ്പത്തിക വര്‍ഷത്തിലെ അവസാന ബില്‍ തയ്യാറാക്കുമ്പോള്‍ ഓരോ ജീവനക്കാരന്റേയും ഒരു സാമ്പത്തിക വര്‍ഷത്തെ മുഴുവന്‍ നികുതിയും അതോടെ TDS ആയി പിടിച്ചു എന്ന് ഉറപ്പു വരുത്തേണ്ടത് അത്യാവശ്യമാണ്.

TDS ഫയലിങ്ങിന്റെ അഷ്ടശീല തത്വങ്ങള്‍ അറിഞ്ഞ ദാക്ഷായണി ടീച്ചര്‍ പതുക്കെ തലപൊക്കി. പുള്ളിക്കാരി എന്തോ തീരുമാനിച്ചുറച്ഛ ലക്ഷണമുണ്ട്. “ഹെഡ്മാഷരൊമ്പെട്ടാ പി.ടി. മാഷും തടുക്കില്ലെന്നാണല്ലോ പ്രമാണം”.

“TDS ഫയലിങ്ങിന് ഇനി വിട്ടു വീഴ്ചയില്ല. പക്ഷെ ആരെ ഏല്പിക്കണം ..? കണ്ണില്‍ ചോക്കുപൊടിയിട്ട് ഈ പണി കരുതലോടെ ചെയ്യാന്‍ പറ്റിയ ഓരാള് …” ദാക്ഷായണി ടീച്ചര്‍ ഒരു നിമിഷം ചിന്താവിഷ്ടയായി. പിന്നെ ഉച്ചത്തില്‍ ഒരു വിളിയായിരുന്നു.

 “ലോനപ്പന്‍ നായരേ …..” കാക്ക കണ്ടറിയും എന്ന് പറഞ്ഞപോലെ ലോനപ്പന്‍ മാഷ് മുങ്ങാന്‍ തയ്യാറായതായിരുന്നു. പക്ഷേ ടീച്ചറുടെ വിളിയിലെ “ചങ്കൊറപ്പ്” കണ്ട മാഷ് പിന്നൊന്നും ആലോചിച്ചില്ല. “ഏറ്റു ടീച്ചറേ …... ഞാനേറ്റു…..”

ഗുണപാഠം :- ഒരിക്കലും അപ്പങ്ങളെല്ലാം ഒന്നിച്ച് ചുടരുത്.

വാലറ്റം
2012 ജൂലൈ 1 മുതല്‍, ക്വര്‍ട്ടര്‍ലി റിട്ടേണുകള്‍ യഥാസമയം നല്കിയില്ലെങ്കില്‍, വൈകുന്ന ഓരോ ദിവസത്തിനും 200 രൂപ വീതമോ, അല്ലെങ്കില്‍ ആകെ ആ ക്വാര്‍ട്ടറില്‍ അടക്കേണ്ട നികുതിയോ, ഏതാണ് ചെറുതെങ്കില്‍ അത് TIN-FCല്‍ അടച്ചാല്‍ മാത്രമേ റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. ഈ നിയമം ശക്തമായി നടപ്പിലാക്കിയിട്ടില്ല എന്നാണ് തോന്നുന്നത്. എങ്കിലും ഓര്‍മ്മയില്‍ ഉണ്ടാകുന്നത് DDOമാരുടെ പോക്കറ്റിന്റെ കനം കുറയാതിരിക്കാന്‍ നല്ലതാണ്. ഇത് ഒരു ആധികാരിക രേഖയല്ല. അറിയാം എന്ന് കരുതുന്ന ചില കാര്യങ്ങള്‍ പങ്കുവെച്ചുവെന്നേ ഉള്ളൂ.

തയ്യാറാക്കിയത് :
ബാബു വടുക്കുഞ്ചേരി
രാമചന്ദ്രന്‍ വി.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ വെര്‍ച്ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കിങ് സംവിധാനത്തിന് ധാരണയായി

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പുതിയ വെര്‍ച്ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കിങ് സംവിധാനത്തിന് ധാരണയായി


                                                       കേരളത്തിലെ നാലായിരത്തോളം വരുന്ന ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്റഡറി സ്കൂളുകളിലും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മറ്റ് 300 ഓഫീസുകളിലുമായി കണക്ടവിറ്റി ഏര്‍പ്പെടുത്തുന്ന പദ്ധതിയുടെ ധാരണാപത്രം സെക്രട്ടറിയേറ്റ് പി.ആര്‍.ചേമ്പറില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി എം.ശിവശങ്കരന്‍, എസ്.എസ്.എ ഡയറക്ടര്‍ ഡോ.കെ.എം.രാമാനന്ദന്‍, സീമാറ്റ് ഡയറക്ടര്‍ വല്‍സലകുമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഐ.ടി. അറ്റ് സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ കൈപ്പഞ്ചേരിയും ബി.എസ്.എന്‍..എല്‍. ജനറല്‍ മാനേജര്‍ റാം ബാബുവും പരസ്പരം കൈമാറി. ഇന്‍ഡ്യയില്‍ ഇത് ആദ്യമായാണ് വി.പി.എന്‍. സംവിധാനം സ്കൂള്‍ തലത്തില്‍ നടപ്പാക്കുന്നത്. ഇത് കേരളത്തില്‍ നടപ്പാക്കിയതില്‍ വച്ച് ഏറ്റവും വലിയ നെറ്റ് വര്‍ക്ക് സംവിധാനമാണ്. ഐ.റ്റി. അറ്റ് സ്കൂള്‍ പ്രോജക്ട് ബി.എസ്.എന്‍.എല്‍. വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിലുളള സാധാരണ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ വി.പി.എന്‍. അധിഷ്ഠിതമാകുമ്പോള്‍ എത്ര വലിയ ഡേറ്റയും കൂടുതല്‍ സുരക്ഷിതത്വത്തോടെ വിനിമയം ചെയ്യാന്‍ സാധിക്കും. സംസ്ഥാന ഡേറ്റാ സെന്ററില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ ഒരു ഇന്‍ട്രാനെറ്റ് മാതൃകയില്‍ യാതൊരു തടസ്സവും കൂടാതെ ഇനി സ്കൂളുകള്‍ക്ക് ഉപയോഗിക്കാം. കോഡ് ഭാഷയിലാക്കി ഡേറ്റയില്‍ മാറ്റം വരുത്താന്‍ കഴിയാത്ത രൂപത്തില്‍ സുരക്ഷിതമായി ഡേറ്റാ കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നു എന്നതാണ് വി.പി.എന്‍-ന്റെ മറ്റൊരു പ്രധാന സവിശേഷത. വി.പി.എന്‍. വഴി സ്കൂളുകള്‍ക്ക് ഐ.ടി. അധിഷ്ഠിത ഉളളടക്കം, സ്കൂള്‍ വിക്കി, കണ്ടന്റ് മാനേജ്മെന്റ് സിസ്റം, സ്കൂള്‍ പോര്‍ട്ടല്‍ തുടങ്ങിയ അക്കാദമിക വിഭവങ്ങള്‍, മള്‍ട്ടിമീഡിയ, എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്ററി റിസള്‍ട്ടുകള്‍, ഏകജാലക പ്രവേശന പ്രക്രിയയിലെ വിവരങ്ങള്‍, കലോല്‍സവങ്ങള്‍, ശാസ്ത്രമേളകള്‍, ഇ-ഗവേണന്‍സ് പ്രക്രിയകള്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റ് ഇനി അനായാസേന ഉപയോഗിക്കാം. കൂടാതെ സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക ഗേറ്റ്വേ ഫില്‍റ്ററും ഐ.ടി. അറ്റ് സ്കൂള്‍ ഏര്‍പ്പെടുത്തുന്നുണ്ട്.

ഡയസ് നോണ്‍ എന്‍ട്രി സ്പാര്‍ക്കിലൂടെ

17-8-2012 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 21-8-2012 ല്‍ പണിമുടക്കിയ ജീവനക്കാര്‍ക്ക് ഡൈസ്നോണ്‍ ബാധകമാണ്. ഓണം/ റംസാന്‍ പെരുന്നാള്‍ പ്രമാണിച്ച് ആഗസ്ത് മാസത്തെ ശമ്പളം നേരത്തെ വിതരണം ചെയ്തതിനാല്‍ 21-8-2012 ല്‍ പണിമുടക്കിയവരുടെ ഒരു ദിവസത്തെ ശമ്പളം കുറവ് ചെയ്യേണ്ടത് സെപ്തംബര്‍ മാസത്തെ ശമ്പളത്തില്‍ നിന്നുമാണ്.സമാന സാഹചര്യത്തില്‍, കഴിഞ്ഞ ഫെബ്രുവരി മാസത്തിലെ ഡൈസ്നോണ്‍ എപ്രില്‍ മാസത്തിലെ ശമ്പളത്തില്‍ പ്രാബല്യത്തില്‍ വരുത്തിയ മാര്‍ഗ്ഗം തന്നെയാണ് സ്പാര്‍ക്കില്‍ ഇപ്പോഴും നിലവിലുള്ളത്. കുറ്റമറ്റതല്ലാത്തതും പണിമുടക്കിയ ജീവനക്കാരുടെ എണ്ണം കൂടുതലാണെങ്കില്‍ പ്രയാസം സൃഷ്ടിക്കുന്നതുമായ ഈ രീതിയില്‍ മാറ്റം വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളൊന്നും തല്‍ക്കാലം ആലോചനയിലില്ല എന്നാണ് സ്പാര്‍ക്കില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. അതിനാല്‍ ഇപ്പോള്‍ നിലവിലുള്ള രീതി വിശദീകരിക്കുകയാണ്.1. Salary Matters ല്‍ Batch Diesnon എടുക്കുക.

2. Diesnon for Previous Month തെരഞ്ഞെടുത്ത ശേഷം Month for which Diesnon to be worked out എന്നത് August ഉം Month on which Diesnon to be effected എന്നത് September ഉം നല്‍കി Select Employee യില്‍ ക്ലിക്ക് ചെയ്യണം.

3. ഡൈസ്നോണ്‍ ഉള്ള ജീവനക്കാരെ സെലക്ട് ചെയ്ത ശേഷം Confirm ക്ലിക്ക് ചെയ്യുക.


4. ഇപ്പോള്‍ Salary Matters- Changes in the month- Deductions- Deductions ല്‍ ചെന്നാല്‍ ഡൈസ്നോണ്‍ കൊടുത്ത ജീവനക്കാരുടെ ആഗസ്ത് മാസത്തിലെ ഒരു ദിവസത്തെ ശമ്പളം സെപ്തംബര്‍ മാസ ശമ്പളത്തില്‍ കുറവ് ചെയ്യപ്പെടുന്ന വിധത്തില്‍ Excess Pay Drawn ആയി ചേര്‍ക്കപ്പെട്ടത് കാണാം. മുകളില്‍ മൂന്നാമത്തെ സ്റ്റെപ് പൂര്‍ത്തീകരിച്ച ശേഷം സെപ്റ്റംബര്‍ മാസത്തെ ശമ്പള ബില്‍ പ്രൊസസ്സ് ചെയ്യുകയാണെങ്കില്‍ പ്രസ്തുത ബില്ലില്‍ നിന്നും ഈ തുക കുറവ് ചെയ്യപ്പെട്ടിട്ടുണ്ടാകും. സെപ്റ്റംബര്‍ ശമ്പള ബില്ലിന്റെ കൂടെ ഡൈസ്നോണ്‍ കാരണം ബില്ലില്‍ കുറവ് ചെയ്യപ്പെടുന്ന ആകെ തുക റീഫണ്ട് ചെയ്യുന്നതിനുള്ള ഒരു ചലാനും സമര്‍പ്പിക്കണം.

5. ഡൈസ്നോണ്‍ ഉള്ളവര്‍ ആഗസ്തില്‍ അധികം വാങ്ങിയ തുക സെപ്തംബര്‍ ശമ്പളത്തില്‍ നിന്നും പിടിക്കുന്നതിന് മേല്‍ വിവരിച്ച മാര്‍ഗ്ഗം എളുപ്പം തന്നെ. തല്‍ക്കാലം കാര്യം നടന്നെങ്കിലും പ്രശ്നങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ട്. ലീവ് അക്കൌണ്ടും ഡ്രോണ്‍ സാലറിയും അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍, പ്രധാനമായും, ഭാവിയില്‍ അരിയര്‍ ബില്ലുകള്‍ ശരിയായി കിട്ടില്ല. 1-7-2012 പ്രാബല്യത്തില്‍ പ്രഖ്യാപിക്കപ്പെടാന്‍ സാദ്ധ്യതയുള്ള ഡി.എ അരിയര്‍ ബില്ലില്‍ ഡൈസ്നോണ്‍ തിയ്യതിയായ 21-8-2012 ഉം ഉള്‍പ്പെടുമെന്നത് തീര്‍ച്ചയാണ്. അതിനാല്‍ Leave Entry/ Leave Availed ല്‍ 21-8-2012 തിയ്യതിയില്‍ ഇപ്പോള്‍ തന്നെ ഡൈസ്നോണ്‍ ചേര്‍ത്ത് വെക്കണം.

6. സെപ്തംബര്‍ ശമ്പള ബില്‍ മാറിക്കഴിഞ്ഞ ശേഷം Manually Drawn Salary യില്‍ ഡൈസ്നോണ്‍ കാരണം പിടിച്ച തുക ആഗസ്ത് മാസത്തില്‍ മൈനസ് ചിഹ്നം നല്‍കി ചേര്‍ത്ത് വെക്കുകയും വേണം. എങ്കില്‍ മാത്രമെ സ്പാര്‍ക്കില്‍ ആഗസ്ത് മാസത്തെ ഡ്രോണ്‍ സാലറി അപ്ഡേറ്റ് ചെയ്യപ്പെടുന്നുള്ളൂ.

7. പണിമുടക്കിയ ജീവനക്കാരുടെ എണ്ണം കൂടുതലാണെങ്കില്‍ Leave Account ഉം Manually Drawn Salary യും അപ്ഡേറ്റ് ചെയ്യുന്നത് അത്ര എളുപ്പമായിരിക്കില്ല. Manually Drawn Salary യില്‍ അലവന്‍സുകളും മറ്റും ചേര്‍ക്കാനും കഴിയുന്നില്ല. ഇക്കാര്യങ്ങള്‍ സ്പാര്‍ക്കിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. പ്രതിവിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

8. കൂടുതല്‍ ജീവനക്കാര്‍ക്ക് ഡൈസ്നോണ്‍ ഉണ്ടെങ്കില്‍ Leave Entry യില്‍ 21-8-2012 ന് ഡൈസ്നോണ്‍ ചേര്‍ത്ത ശേഷം 8/2012 ലെ സാലറി അരിയര്‍ പ്രൊസസ്സ് ചെയ്താല്‍ ഡൈസ്നോണ്‍ കാരണം പിടിക്കേണ്ട തുക വ്യക്തമാക്കിക്കൊണ്ടുള്ള അരിയര്‍ ബില്‍ ലഭിക്കും. ഇത് ഉപയോഗിച്ച് Manually Drawn Salary അപ്ഡേറ്റ് ചെയ്യുന്നത് എളുപ്പമായിരിക്കും. ആവശ്യമെങ്കില്‍ ഈ അരിയര്‍ ബില്‍ സെപ്റ്റംബര്‍ ശമ്പള ബില്ലിന്റെ കൂടെ സമര്‍പ്പിക്കുകയും ചെയ്യാം. (ഈ ബില്‍ പ്രകാരം ഓരോ ജീവനക്കാരനില്‍ നിന്നും പിടിക്കേണ്ട തുകയും Batch Diesnon രീതി വഴി Excess Pay Drawn ആയി സെപ്റ്റംബര്‍ ബില്ലില്‍ കുറവ് ചെയ്യപ്പെട്ട തുകയും തമ്മില്‍ Fraction Rounding ലെ അപാകത കാരണം വ്യത്യാസം വരുന്നുണ്ടോയെന്ന് ശ്രദ്ധിക്കണമെന്ന് മാത്രം). ഇവിടെ താല്‍ക്കാലികമായി പ്രൊസസ്സ് ചെയ്ത സാലറി അരിയര്‍ ബില്‍ പിന്നീട് ഡിലീറ്റ് ചെയ്യണം.

UID സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യൂ..വേഗം!(സംസ്ഥാനത്തെ എല്ലാ ഗവ., ഗവ.എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും)

UID സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യൂ..വേഗം!(സംസ്ഥാനത്തെ എല്ലാ ഗവ., ഗവ.എയ്ഡഡ് വിദ്യാലയങ്ങള്‍ക്കും)

സംസ്ഥാനത്തെ സ്കൂളുകളില്‍ ഈ വര്‍ഷംമുതല്‍ തലയെണ്ണല്‍ എന്ന പ്രക്രിയ ഒഴിവാക്കിയല്ലോ..? പകരം കുട്ടികളുടെ ഏകീകൃത തിരിച്ചറിയല്‍ നമ്പറിലൂടെയാണ് കാര്യങ്ങള്‍ പകരംവെയ്ക്കുന്നത്. എന്നാല്‍ പ്രസ്തുതപ്രക്രിയയ്ക്ക് നിയോഗിക്കപ്പെട്ട കെല്‍ട്രോണ്‍, അക്ഷയ എന്നീ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ഭാഗ്യവവശാല്‍ മന്ദഗതിയിലാണ് നടക്കുന്നത്. പ്രസ്തുത പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനായി ഒരു ആക്ഷന്‍ പ്ലാന്‍ അടിയന്തിരമായി സര്‍ക്കാര്‍ നടപ്പാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്കൂള്‍വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കുന്ന UID സ്കീം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു വേണ്ടി നിലവില്‍ UID/EID/NPR വഴി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. ഇതിനായി നല്‍കിയിരിക്കുന്ന സൈറ്റിലൂടെയാണ് വിവരങ്ങള്‍ upload ചെയ്യേണ്ടത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ബേസിക് ഫെസിലിറ്റീസിന്റെ ഈ സൈറ്റില്‍ പ്രവേശിക്കുക.
District, Subdistrict, School ഇവ തെരഞ്ഞടുക്കുന്നതോടെ Username എന്ന കോളത്തില്‍ School Code വന്നിരിക്കും.
Password നല്‍കാനുള്ള കോളത്തില്‍ അത് നല്‍കുക.
തുറന്നു വരുന്ന പേജിന്റെ ഏറ്റവും താഴെക്കാണുന്ന Edit ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
30/06/2012 ലെ അവസ്ഥയാണ് ആവശ്യപ്പട്ടിരിക്കുന്നത്. അത് കൃത്യമായി ചെയ്യുക.
Uniform School Code മാറ്റം വരുത്തരുത്.
No of students having EID / UID / NPR എന്ന കോളം കൃത്യമായി പൂരിപ്പിക്കണം.
Data കൃത്യമാക്കിയതിനു ശേഷം Save ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
20/09/2012 നു മുമ്പായി വിവരങ്ങള്‍ Upload ചെയ്യാന്‍ ശ്രദ്ധിക്കുക.
(വിവരങ്ങള്‍ക്ക് കടപ്പാട്: ഐടി@സ്കൂള്‍ ഇടുക്കി)