ജോസ് പ്രകാശ്

ഇനി ഓര്‍മ്മ മാത്രം
ജോസ് പ്രകാശ്
1925 - 2012
                        മലയാള ചലച്ചിത്ര വേദിയിലെ ഒരു മികച്ച നടനായിരുന്നു ജോസ് പ്രകാശ്. പ്രതിനായക കഥാപാത്രങ്ങളിൽ അദ്ദേഹം നല്ല പ്രകടനം കാഴ്ച വെച്ചു. യഥാർഥ പേരായ ജോസഫ് എന്നത് നടൻ തിക്കുറിശ്ശി സുകുമാരൻ നായരാണ് ജോസ്പ്രകാശ് എന്ന് മാറ്റി വിളിച്ചത്.
                        1925 വിഷുദിനത്തിൽ ചങ്ങനാശേരിയിലായിരുന്നു ബേബി എന്നറിയപ്പെട്ട ജോസിന്റെ ജനനം. അച്ഛൻ കോട്ടയം മുൻസിഫ് കോടതിയിലെ ഗുമസ്തനായിരുന്ന കെ ജെ ജോസഫ്. അമ്മ എലിയാമ്മ. മൂത്ത മകനായ ജോസിനുതാഴെ ആന്റണി, തോമസ്, ജോർജ്, അക്കമ്മ, അന്നമ്മ, ആലീസ്, സഖറിയ എന്നിങ്ങനെ ഏഴുപേർ . സഖറിയയാണ് പിന്നീട് നിർമാതാവും നടനും സംവിധായകനുമായി തിളങ്ങിയ പ്രേം പ്രകാശ്. അദ്ദേഹത്തിന്റെ മക്കളായ ബോബിയും സഞ്ജയും പുതിയ പരീക്ഷണങ്ങളുമായി തിരക്കഥാ രംഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്. നോട്ട്ബുക്ക്, ട്രാഫിക് തുടങ്ങിയ രചനകൾ ഏറെ ശ്രദ്ധേയം. തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് മരുമകനും. കോട്ടയം സേക്രഡ് ഹാർട്ട് മൗണ്ട് ഇംഗ്ലീഷ് ഹൈസ്കൂളിലായിരുന്നു ഫോർത്ത് ഫോം വരെ ബേബിയുടെ പഠനം.

ബ്രിട്ടീഷ് പട്ടാളത്തിൽ
1942 ൽ രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ട നാളുകളിൽ അദ്ദേഹം ബ്രിട്ടീഷ് റോയൽ ആർമിയിൽ ചേർന്നു. ലാൻസ് നായിക് ആയിട്ടയിരുന്നു നിയമനം. ഫിറോസ്പൂരിലായിരുന്നു പരിശീലനം. ആദ്യനിയമനം മണിപ്പൂരിൽ . 65 രൂപ ശമ്പളത്തിൽ . ഇന്ത്യയുടെ പല ഭാഗത്തും സേവനമനുഷ്ഠിച്ചു. അക്കാലത്ത് സിങ്കപ്പൂർ , ബർമ തുടങ്ങിയ രാജ്യങ്ങളിലേക്കും നിയോഗിക്കപ്പെട്ടിരുന്നു.
ഗായകനായി തുടക്കം
1953ൽ റിലീസായ ശരിയോ തെറ്റോ എന്നാ സിനിമയിൽ ഗായകൻ ആയിട്ടാണ് സിനിമയിലെ തുടക്കം . തിക്കുറിശിയുടെ ആദ്യ സംവിധാന സംരംഭം എന്ന നിലയിലും ഈ സിനിമ ശ്രദ്ധിക്കപ്പെട്ടു. പാട്ടുകാരനായി വന്ന ജോസ് പ്രകാശ് ചെറിയ വേഷത്തിൽ അഭിനയിക്കുകയും ചെയ്തു. സിനിമയിൽ പാടുപെട്ടു പാടങ്ങളിൽ എന്ന തത്വശാസ്ത്ര സ്പർശമുള്ള ഗാനം ജോസ് പ്രകാശ് എപി. ലീലയോടൊപ്പമാണ് പാടിയത്. ഈ ശീർഷക ഗാനം പുതിയ പ്രവണതയുടെ തുടക്കവുമായിരുന്നു. ആദ്യ ശ്രമം മോശമായില്ല. 1960 ആകുമ്പോഴേക്കും 60 ചലച്ചിത്രങ്ങളിൽ പാടിക്കൊണ്ട് അതിശ്രദ്ധേയനായിത്തീർന്നു. വിശപ്പിന്റെ വിളി, പ്രേമലേഖ, ദേവസുന്ദരി, ആൽഫോൺസ്, അവൻ വരുന്നു തുടങ്ങിയവ നാഴികക്കല്ലുകൾ . കുറേ സിനിമകളിൽ പ്രേംനസീറിന്റെയും സത്യന്റെയും ശബ്ദമായി മാറുകയും ചെയ്തു. അറുപതുകളുടെ ആദ്യം മലയാള സിനിമ പ്രൊഫഷണലായപ്പോഴാണ് ജോസ് പ്രകാശിന് പിൻവലിയേണ്ടി വന്നത്.
അഭിനയ ജീവിതം
1968 ലാണ് ജോസ് പ്രകാശ് അഭിനയ ജീവിതം തുടങ്ങിയത്. ലവ് ഇൻ കേരള എന്ന ചിത്രത്തിലായിരുന്നു അദ്ദേഹം ആദ്യമായി വില്ലനായി അഭിനയിച്ചത്. ഓളവും തീരവും എന്ന ചിത്രത്തിൽ കുഞ്ഞാലി എന്ന കഥാപാത്രമായിരുന്നു ആദ്യമായി അഭിനയിച്ച വേഷം.  പിന്നീട് ഇതുവരെ നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു.  ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം ട്രാഫിക് എന്ന ചിത്രമാണ്. ശരിയോ തെറ്റോ,അൽഫോൻസ, മനഃസാക്ഷി,അവൻ വരുന്നു എന്നീ ചിത്രങ്ങളിൽ ഗാനമാലപിച്ചിട്ടുണ്ട്. ആയിരം കണ്ണുകൾ, പത്മരാജന്റെ കൂടെവിടെ, എന്നീ സിനിമകൾ നിർമ്മിച്ചു.
നാടകത്തിലും സിനിമയിലും സജീവമാക്കുന്നതിനു മുമ്പ് പട്ടാളത്തിലായിരുന്നു ജോസ്പ്രകാശ്. ഭാര്യ ചിന്നമ്മ നേരത്തെ മരണപ്പെട്ടു. പ്രമേഹരോഗ ബാധയെതുടർന്ന് അദ്ദേഹത്തിന്റെ കണ്ണുകൾക്ക് കാഴ്ചനഷ്ടപ്പെടുകയും ഒരു കാൽ മുറിച്ചു മാറ്റപ്പെടുകയും ചെയ്തു.