സംസ്ഥാനത്തെ ജാതി സെന്‍സസ്

സംസ്ഥാനത്തെ ജാതി സെന്‍സസ് ഏപ്രില്‍ മാസം 10ന് ആരംഭിക്കുകയാണ്. 1931നു ശേഷം ആദ്യമായാണ് ജാതി തിരിച്ചുള്ള സെന്‍സസ് എടുക്കുന്നത്. ഇതുവരെ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുടെ കണക്കെടുപ്പു മാത്രമേ നടത്തിയിരുന്നുള്ളൂ. 16,000 ഓളം വരുന്ന എന്യൂമറേറ്റര്‍മാര്‍ സംസ്ഥാനത്തെ എല്ലാ വീടുകളിലുമെത്തി വിവരങ്ങള്‍ ശേഖരിക്കാനാണ് പരിപാടി. സെന്‍സസിലൂടെ ശേഖരിക്കുന്ന വ്യക്തിപരമായ വിവരങ്ങളൊന്നും പ്രസിദ്ധീകരിക്കില്ല. പൊതുവിവരങ്ങള്‍ മാത്രമായിരിക്കും പുറത്തുവരിക. ഈ സെന്‍സസിലൂടെ എടുക്കപ്പെടുന്ന വിവരങ്ങളുടെ രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുമെന്നും സെന്‍സസ് ഡയറക്ടറേറ്റ് ഉറപ്പു നല്‍കിയിട്ടുണ്ട്. ജാതി ഒഴികെയുള്ള വിവരങ്ങള്‍ രണ്ടാമതൊരിക്കല്‍ കൂടി പരിശോധനയ്ക്കു വിധേയമാക്കിയ ശേഷമാകും അന്തിമമായി പ്രസിദ്ധീകരിക്കുക. എന്യൂമറേറ്റര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ ഡേറ്റ എന്ററി ഓപ്പറേറ്റര്‍ (DEO)അപ്പോള്‍ തന്നെ കൈവശമുള്ള ചെറു കമ്പ്യൂട്ടറിലേക്കു പകര്‍ത്തും. ശേഖരിക്കുന്ന വിവരങ്ങള്‍ അതാത് ദിവസം തന്നെ ഡാറ്റാ സെന്‍ററിലേക്ക് അപ്ലോഡ് ചെയ്യും. ഔദ്യോഗികമായി കടലാസ് വര്‍ക്കായി ചെയ്യേണ്ടത് സംക്ഷിപ്ത വീടുപട്ടിക തിരുത്തലും കൂട്ടിച്ചേര്‍ക്കലുമാണ് .പ്രത്യേക ഫോമുകള്‍ ഒന്നും കടലാസില്‍ പൂരിപ്പിക്കേണ്ടതില്ല. കോഡുകളും മറ്റും രേഖപ്പെടുത്തിവെയ്ക്കുന്നത് നമ്മുടെ ജോലി എളുപ്പമാക്കും . ചുവടെയുള്ള ലിങ്കില്‍ നിന്നും അവ ഡൗണ്‍ലോഡ് ചെയ്തെടുക്കാം.

ജില്ലയെ 4,000 എന്യൂമറേഷന്‍ ബ്ലോക്കുകളായി തരംതിരിച്ചാണ് സെന്‍സസ് നടത്തുന്നത്. ശരാശരി 125നും 150നും ഇടയിലുളള വീടുകള്‍ ഉള്‍പ്പെടുന്നതാണ് ഒരു എന്യൂമറേഷന്‍ ബ്ലോക്ക്. 10 ദിവസമാണ് ഒരു എന്യൂമറേഷന്‍ ബ്ലോക്കിനായി നീക്കിവച്ചിട്ടുളളത്. ഒരു എന്യൂമറേറ്റര്‍ക്ക് പരമാവധി നാലു എന്യൂമറേഷന്‍ ബ്ലോക്കുകള്‍ കണക്കെടുപ്പിനായി നല്‍കും. ഒരു എന്യൂമറേഷന്‍ ബ്ലോക്കിന് 3,000 രൂപ എന്ന നിരക്കില്‍ ഓണറേറിയവും 1,500 രൂപ നിരക്കില്‍ പരമാവധി യാത്രബത്തയും നല്‍കുമത്രേ. ഓരോ ജില്ലയിലേയും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവരെയാണ് സെന്‍സസ് ചാര്‍ജ് ഓഫീസര്‍മാരായി നിശ്ചയിച്ചിട്ടുളളത്. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍ക്കുളള പരിശീലനം തിരുവനന്തപുരത്തും സെന്‍സസ് മാസ്റ്റര്‍ ട്രെയിനേഴ്‌സിനുളള പരിശീലനം കോട്ടയത്തും നടത്തി.

ജാതി സെന്‍സസ് മെയ് 30വരെ തുടരും. പേപ്പര്‍ ഉപയോഗിക്കുന്നില്ല എന്നതാണ് സെന്‍സസിന്‍റെ പ്രത്യേകത. എന്യൂമറേറ്ററോടൊപ്പം ഒരു ഡേറ്റ എന്ററി ഓപ്പറേറ്ററും വീടുകളിലെത്തും. പാലക്കാട് ഐ.ടി.ഐ. ആണ് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നത്. ഇവര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി. ടാബ്ലറ്റ് പി.സി. ഉപയോഗിച്ചാണ് കണക്കെടുപ്പ് വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് പകര്‍ത്തുന്നത്. ഇതിനായി എല്ലാ ബ്ലോക്കുകളും മുനിസിപ്പാലിറ്റികളും ചാര്‍ജ് സെന്ററുകളായി പ്രവര്‍ത്തിക്കും. ഓരോ ദിവസവും നടത്തിയ കണക്കെടുപ്പ് അന്നേദിവസം അഞ്ചു മണിക്ക് ചാര്‍ജ് സെന്ററില്‍ എത്തിക്കണം.ഗ്രാമങ്ങളില്‍ ബ്ലോക്ക് ഡെവലപ്മെന്‍റ് ഓഫിസര്‍മാര്‍ക്കും നഗരങ്ങളില്‍ മുനിസിപ്പല്‍ സെക്രട്ടറിമാര്‍ക്കുമായിരിക്കും സെന്‍സസിന്‍റെ ചുമതല. സെന്‍സസ് വിവരങ്ങളില്‍ യാതൊരു തരത്തിലുമുള്ള തിരിമറിയും നടത്താന്‍ കഴിയില്ല.

സെന്‍സസ് നിയമം പ്രകാരം സെന്‍സസ് ഡ്യൂട്ടിക്ക് വിസമ്മതിക്കുകയോ ഡ്യൂട്ടി ചെയ്യാതിരിക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യുന്നത് പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് കാരണമാകുന്നതാണ്. സാമൂഹിക-സാമ്പത്തിക-ജാതി സെന്‍സസിന്റെ മേധാവി ജില്ലാ കളക്ടര്‍ ആണ്. പി.എ.യു. പ്രോജക്ട് ഡയറക്ടര്‍ ജില്ലാ സെന്‍സസ് ഓഫീസറായും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, അസിസ്റ്റന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ (ജനറല്‍) എന്നിവര്‍ അഡീഷണല്‍ ജില്ലാ സെന്‍സസ് ഓഫീസര്‍മാരായും പ്രവര്‍ത്തിക്കും. കൂടാതെ 33 മാസ്റ്റര്‍ ട്രെയിനികള്‍ കൂടി ഈ പരിപാടിയില്‍ പങ്കാളികളാകും. സെന്‍സസ് ജോലികള്‍ക്ക് താല്‍പ്പര്യമുളള ഉദ്യോഗസ്ഥര്‍ക്ക് മുന്‍ഗണന നല്‍കുന്നതും ഇങ്ങനെയുളളവര്‍ മതിയാകാതെ വരുന്നപക്ഷം മറ്റ് ജീവനക്കാരെ കൂടി സെന്‍സസ് ജോലിക്ക് നിയോഗിക്കുന്നതുമാണ്. ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍/ മുനിസിപ്പല്‍ സെക്രട്ടറിമാരാണ് സെന്‍സസ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്.

സാമൂഹീക സാമ്പത്തീക ജാതി സെന്‍സസ് - നോട്‌സ്

സാമൂഹിക സാമ്പത്തീക ജാതി സെന്‍സസ് - ചോദ്യങ്ങള്‍

സാമൂഹിക സാമ്പത്തീക ജാതി സെന്‍സസ് - കോഡ് നമ്പറുകള്‍